ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന വിവിധ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ എറണാകുളം ജില്ലയിലെ കാക്കനാട്ടിൽ ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തനമാരംഭിച്ച ഈ കേന്ദ്രത്തിന്റെ മുഖ്യലക്ഷ്യം, ബുദ്ധിമുട്ട് അനുഭവിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സുരക്ഷിതാവാസം, ആവശ്യമായ വൈദ്യസഹായം, കൗൺസിലിംഗ് എന്നീ സേവനങ്ങൾ നൽകി ട്രാൻസ്ജെൻഡർ സമൂഹത്തെ ശരിയായ വിധത്തിൽ നയിക്കുകയാണ്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ വഴി ലൈംഗിക പീഡനം, ഗാർഹിക അതിക്രമം, മാനസിക പീഡനം, ആരോഗ്യപരമായ പ്രശ്നങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അടിയന്തിരമായ പിന്തുണയും കൗൺസിലിങ്ങ് സേവനവും ഉറപ്പാക്കും. ഇവർക്ക് പ്രത്യേകമായി സംവിധാനം ചെയ്ത ഹെൽപ്പ് ലൈൻ നമ്പറും പരിശീലനം ലഭിച്ച കൗൺസിലർമാരുടെ സേവനവും സെന്ററിൽ ലഭ്യമാണ്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ നേതൃത്വത്തിലാണ് ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ പ്രവർത്തിക്കുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിനായി സർക്കാർ നടപ്പിലാക്കിയ 'കരുതൽ' കൗൺസിലിംഗ് പദ്ധതിയുടെ തുടർച്ചയായാണ് ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ.

ട്രാൻസ്ജെൻഡർ സമൂഹത്തെ ബഹുമാനത്തോടെയും ഗൗരവത്തോടെയും സമീപിക്കുന്നതിൽ കേരളം രാജ്യത്ത് മുൻപന്തിയിലാണ്. 2015-ൽ രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ നയം ആവിഷ്കരിച്ച് നടപ്പിലാക്കിയതും ഈ സാമൂഹിക ദൗത്യത്തിന്റെ ഭാഗമാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ശക്തമായ പിന്തുണ നൽകുന്നതിൽ കാക്കനാട്ടിലെ ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ നിർണായകമാകും. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായുള്ള ഈ സംവിധാനം മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-05-14 16:38:27

ലേഖനം നമ്പർ: 1767

sitelisthead