സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്കായി ഒരു സമഗ്ര ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി 2025 ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട കരാറിൽ കെഎസ്ആർടിസിയും എസ്ബിഐയും ഒപ്പുവച്ചു. ഈ പദ്ധതി അനുസരിച്ച്, 22095 സ്ഥിരം ജീവനക്കാർക്ക് അക്കൗണ്ട് തല ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായുള്ള പ്രീമിയം ജീവനക്കാർ അടയ്‌ക്കേണ്ടതില്ല എന്നത് ശ്രദ്ധേയമാണ്. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാനമായ ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കുന്നത്.


വ്യക്തിഗത അപകട മരണം: ഒരു കോടി രൂപ ,എയർ ആക്സിഡൻറ്റിൽ മരണം: ഒരു കോടി അറുപത് ലക്ഷം രൂപ, അപകടത്തിൽ സ്ഥിരമായ പൂർണ്ണ വൈകല്യം: ഒരു കോടി രൂപ വരെ, സ്ഥിരമായ ഭാഗിക വൈകല്യം: 80 ലക്ഷം രൂപ വരെ, സാധാരണ മരണം (25000 രൂപയ്ക്ക് മുകളിൽ ശമ്പളമുള്ള ജീവനക്കാർക്ക്): കുടുംബത്തിന് 6 ലക്ഷം രൂപ സഹായം, അപകട മരണത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സഹായം: 10 ലക്ഷം രൂപ വരെ, പെൺകുട്ടികളുടെ വിവാഹ സഹായം (അപകട മരണം സംഭവിച്ചവരുടെ): ഒരു കുട്ടിയ്ക്ക് 5 ലക്ഷം രൂപ എന്ന കണക്കിൽ പരമാവധി 10 ലക്ഷം രൂപ വരെ, അപകട ചികിത്സാ സഹായം: ചികിത്സാ ചെലവുകൾക്കും മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനും സഹായം ലഭിക്കും.


കൂടാതെ, ജീവനക്കാരുടെ താല്പര്യമനുസരിച്ച് 2 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസിലേക്ക് വാർഷിക പ്രീമിയം നൽകി ചേരാനും അവസരമുണ്ട്. ഈ മെഡിക്കൽ ഇൻഷുറൻസ് 75 വയസ്സ് വരെ പുതുക്കാവുന്നതാണ്.ഇൻഷുറൻസ് പരിരക്ഷയിലൂടെ കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിൽ ഒരു വലിയ ചുവടുവെയ്പ്പാണ് സർക്കാർ നടത്തുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-05-10 15:53:50

ലേഖനം നമ്പർ: 1766

sitelisthead