പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയ 1 മുതൽ 12 വരെ ക്ലാസിലെ ഭിന്നശേഷി കുട്ടികൾക്ക് വെർച്വൽ ക്ലാസുമായി സമഗ്രശിക്ഷ കേരള. ക്ലാസിൽ പഠിപ്പിക്കുന്നത് ലൈവായി കാണാനും സഹപാഠികളെ കണ്ട് സംസാരിക്കാനും ബ്ളോക്ക് റിസോഴ്സ് സെന്റർ (ബി.ആർ.സി.) മുഖേന ഒരുങ്ങുന്ന ഹോം ബേസ്ഡ് എജ്യുക്കേഷൻ പദ്ധതിയുടെ ഭാഗമായി സാധിക്കും. ഭിന്നശേഷി കുട്ടികൾ പ്രവേശനം നേടിയ പൊതുവിദ്യാലയങ്ങളിലെ ക്ളാസ് മുറികളിൽ കാമറ സ്ഥാപിക്കും. കുട്ടികൾക്ക് ടാബും നൽകും.
നിലവിൽ ബുധനാഴ്ചകളിൽ ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ വീട്ടിലെത്തിയാണ് ഭിന്നശേഷി കുട്ടികൾക്ക് ക്ളാസെടുക്കുന്നത്. ഈ രീതിയും തുടരും. ഓൺലൈൻ ക്ലാസിൽ മനസിലാകാത്ത കാര്യങ്ങൾ ഇവരോട് ചോദിച്ചറിയാം. കൊവിഡ് സമയത്ത് ഓൺലൈൻ പഠനത്തിന് ടാബ് ലഭിച്ചവരും പദ്ധതിയുടെ ഭാഗമാകും. ഇന്റർനെറ്റ് കണക്ഷന് സേവനദാതാക്കളുടെ സഹായം തേടും. ചങ്ങാതിക്കൂട്ടം പദ്ധതിയിലെ കുട്ടികളെ, കിടപ്പിലായ കുട്ടികളുടെ വീടുകളിലെത്തിച്ച് അവരുമായി ഇടപഴകിക്കാനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കും.
സംസ്ഥാനത്തുള്ളത് കിടപ്പിലായ 4-12 വയസുകാരായ 8,427 വിദ്യാർഥികളാണുള്ളത്. ആദ്യഘട്ടത്തിൽ 168 ബി.ആർ.സി.കളിൽ ഓരോന്നിന്റെ കീഴിലും 2 വീതം കുട്ടികളെ ഉൾപ്പെടുത്തും. ഇവരിലെ പഠിക്കാൻ കഴിവുള്ള 40 കുട്ടികളിൽ ഘട്ടങ്ങളായി പദ്ധതി എത്തിക്കും. ചലനശേഷി പ്രശ്നമുള്ള വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-04 15:03:50
ലേഖനം നമ്പർ: 973