
പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പരാതിപ്പെട്ടി സംവിധാനം നടപ്പാക്കാനൊരുങ്ങി കേരള പൊലീസ്. സ്കൂളുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സ്ഥാപിക്കുന്ന ബോക്സിൽ കുട്ടികൾക്ക് പരാതികൾ എഴിതിയിടാം. ഈ ബോക്സിലെ പരാതികളിൽ പൊലീസ് നടപടികൾ സ്വീകരിക്കും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു ആയിരിക്കും ചുമതല. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിതവും രഹസ്യപരവുമായ പരിഹാരമൊരുക്കുന്നതിനൊപ്പം, സ്‌കൂൾപരിതിയിൽ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പരാതിപ്പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിച്ച് പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപ്പെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായതിൽ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറും.
കേരള പൊലീസ് നടപ്പിലാക്കുന്ന സ്കൂൾ പരാതിപ്പെട്ടി സംവിധാനം കുട്ടികളുടെ പ്രശ്‍നങ്ങൾ കേൾക്കുന്ന ഒരു സുരക്ഷിത സംവിധാനമാണ്. കുട്ടികളിൽ നീതി ലഭ്യമാക്കുന്ന വിശ്വാസം വളർത്താനും, അവരെ മാനസികമായും സാമൂഹികമായും ശക്തരാക്കാനും ഈ പദ്ധതി സഹായകരമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-03 10:25:32
ലേഖനം നമ്പർ: 1774