പൊതുജനങ്ങക്കിടയിൽ സിക്കിൾസെൽ (അരിവാൾകോശ രോഗം) രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി 'അറിയാം അകറ്റാം അരിവാൾകോശ രോഗം' എന്ന പേരിൽ ആരോഗ്യവകുപ്പ് ഒരു വർഷം നീളുന്ന പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടത്തുന്നത്. സിക്കിൾസെൽ രോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ചികിത്സാ കേന്ദ്രങ്ങൾ, സഹായ പദ്ധതികൾ, രോഗബാധിതർ, ഗർഭിണികൾ, കുട്ടികൾ എന്നിവരെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി ക്യാമ്പയിന്റെ ഭാഗമായി അവബോധം നൽകും.   

സംസ്ഥാനത്തെ ഗോത്ര ജനവിഭാഗങ്ങളെ കേന്ദ്രീകരിച്ച് വിപുലമായ അരിവാൾകോശ രോഗ പ്രചാരണ പ്രവർത്തനങ്ങൾ ക്യാമ്പയിന്റെ ഭാഗമായി   നടത്തും. അരിവാൾകോശ രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും  ഗോത്രഭാഷയിൽ ഉൾപ്പെടെ പ്രചരിപ്പിക്കും. ഉന്നതികളിൽ  അരിവാൾകോശ രോഗം നീക്കം ചെയ്യാനും ബോധവത്ക്കരണം ഉറപ്പാക്കാനുമാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ഗോത്രവർഗ വിഭാഗത്തിലെ സിക്കിൾസെൽ രോഗികളെ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്രീനിംഗ് നടത്തി വരുന്നുണ്ട്. 2007 മുതൽ സംസ്ഥാന സർക്കാർ സിക്കിൾസെൽ സമഗ്ര ചികിത്സാ പദ്ധതി ആരംഭിച്ചു. വയനാട്, അട്ടപ്പാടി മേഖലയിലുള്ള ഗോത്രവർഗ വിഭാഗങ്ങളിൽ സമഗ്ര ചികിത്സാ പദ്ധതിയുടെ ഭാഗമായി സ്‌ക്രീനിംഗ് ടെസ്റ്റുകളും തുടർ ചികിത്സകളും നടത്തിവരുന്നു. 2023 ൽ ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 17 സംസ്ഥാനങ്ങളിലായി രോഗബാധ കൂടുതലായുള്ള പ്രദേശങ്ങളിൽ പദ്ധതി സമഗ്രമായി നടപ്പാക്കാൻ തീരുമാനിച്ചു. കേരളത്തിൽ ഈ പദ്ധതിയുടെ സേവനം നിലമ്പൂർ, അട്ടപ്പാടി ബ്ലോക്കുകളിൽ കൂടി വ്യാപിപ്പിച്ചു. ഈ വർഷം കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ജനിതകകാരണങ്ങളാൽ ചുവന്ന രക്താണുക്കൾക്ക് രൂപമാറ്റവും സ്വഭാവ മാറ്റവും കൈവന്നാൽ ഉണ്ടാവുന്ന ഒരവസ്‌ഥയാണ് അരിവാൾ രോഗം അഥവാ സിക്കിൾസെൽ. തൽഫലമായി ഓക്സിജൻ വഹിക്കാനുള്ള അവയുടെ കഴിവ് സാരമായി കുറയുന്നു. ഡിസ്ക് രൂപത്തിലുള്ള ചുവന്ന രക്താണുക്കൾ ഇവരിൽ അരിവാൾ (Sickle) ആകൃതിയിൽ ആയിത്തീരുന്നു. അതോടൊപ്പം അവയുടെ ആയുസ്സ് 120 ദിവസത്തിൽ നിന്ന് 30-40 ദിവസങ്ങളായി ചുരുങ്ങുകയും ചെയ്യുന്നു. ഇത്തരം രൂപമാറ്റം സംഭവിച്ച രക്താണുക്കൾ ചെറിയ രക്തക്കുഴലുകളിൽ (capillaries) അടിഞ്ഞ് തടസ്സം സൃഷ്ടിച്ച് അവയവങ്ങളുടെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുന്നു. പ്രത്യേകിച്ച് തലച്ചോറ്, ശ്വാസകോശം, അസ്‌ഥികൾ, പ്ലീഹ, കിഡ്‌നി, കരൾ, ലൈംഗികാവയവങ്ങൾ മുതലായവയുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു.

അരിവാൾ രോഗം ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കില്ല. ഫോളിക് ആസിഡ് വിറ്റാമിൻ നൽകുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. കുട്ടികളിൽ അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്. നിക്കോസാൻ പോലുള്ള ഫൈറ്റോ കെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിൽസ ആരംഭമായിട്ടുണ്ടെങ്കിലും പൂർണതയിലേക്ക് എത്തിയിട്ടില്ല. ജീൻ തെറാപ്പി കൊണ്ടും ചികിത്സ സാധ്യമാണെങ്കിലും ഇതും പരീക്ഷണഘട്ടത്തിലാണ്. ചികിത്സാപരമായ പരിമിതികളുണ്ടായിരിക്കെ, 'അറിയാം അകറ്റാം അരിവാൾകോശ രോഗം' എന്ന ക്യാമ്പയിനിലൂടെ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. 

സിക്കിൾസെൽ രോ​ഗികളെ കണ്ടെത്താനുള്ള സ്ക്രീനിങ്, കൃത്യമായ പെൻഷൻ വിതരണം, ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യം എന്നിവ സർക്കാർ ഒരുക്കുന്നുണ്ട്. രോഗികളായ ആദിവാസികൾക്ക് പട്ടികവർഗ വികസന വകുപ്പ് 2500 രൂപയും മറ്റു വിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷാ മിഷൻ 2000 രൂപയും നൽകുന്നുണ്ട്. പ്രത്യേകിച്ചും, ഗോത്ര വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണവും സ്ക്രീനിംഗും വഴി ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനും, 2047-ഓടെ ഇന്ത്യയുടെ അരിവാൾകോശ രോഗ നിർമ്മാർജ്ജന ലക്ഷ്യത്തിലേക്ക് വലിയ സംഭാവന നൽകാനും കേരളത്തിന് സാധിക്കും. ഈ സമഗ്രമായ സമീപനം രോഗബാധിതർക്ക് മികച്ച ജീവിതം ഉറപ്പാക്കുകയും, പൊതുജനാരോഗ്യ രംഗത്തിന് ഒരു പുതിയ ദിശാബോധം നൽകുകയും ചെയ്യും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-21 14:42:31

ലേഖനം നമ്പർ: 1783

sitelisthead