കോളേജ് വിദ്യാർത്ഥികൾക്കായി രാജ്യത്ത് ആദ്യമായി പ്രത്യേക സ്‌പോർട്‌സ് ലീഗ് ആരംഭിച്ച് കേരളം. കായിക വകുപ്പുമായി ചേർന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്ന കോളേജ് ലീഗിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്‌പോർട്‌സ് ക്ലബ് തുടങ്ങും. മികച്ച കായിക സംസ്‌കാരം വാർത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിടുന്നത്.

പ്രാഥമിക ഘട്ടത്തിൽ ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് ആരംഭിക്കുക. സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്നു മുതൽ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുക. സ്പോർട്സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാതല കമ്മിറ്റികൾ ഉണ്ടാകും. കമ്മിറ്റിയിൽ ഉന്നതവിദ്യാഭ്യാസ, കായിക, വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്പോർട്‌സ് കൗൺസിൽ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുൻതാരങ്ങളുമുണ്ടാകും. സംസ്ഥാന തല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം.


മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കായിക മന്ത്രിയും വൈസ് ചാൻസിലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണനിർവഹണ സമിതി.

പ്രൊഫഷണൽ ലീഗുകളുടെ മാതൃകയിൽ ഹോം ആന്റ് എവേ മത്സരങ്ങളാണ് നടക്കുക. ജില്ലാതല സമിതികളാണ് കോളേജ് ലീഗിനുള്ള ടീമുകളെ തെരഞ്ഞെടുക്കുക. ഓരോ മേഖലയിൽ നിന്നും മുന്നിലെത്തുന്ന നാല് ടീമുകൾ സംസ്ഥാന ലീഗിൽ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകൾ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങൾ നിരീക്ഷിക്കാൻ പ്രൊഫഷണൽ ലീഗിൽ നിന്നുള്ള വിദഗ്ധരും പ്രൊഫഷണൽ കളിക്കാരും എത്തും.

സ്‌പോർട്‌സ് ക്ലബ്ബുകൾക്ക് ഭാവിയിൽ സ്വന്തം നിലയിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ് സ്‌പോർട്‌സ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കോളേജുകളെ സഹായിക്കും. കോളേജ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പ്രൊഷണൽ ലീഗിലേക്കുള്ള സാധ്യത വർദ്ധിക്കും. സ്‌പോർട്‌സ് എഞ്ചിനീയറിംഗ്, സ്‌പോർട്‌സ് മെഡിസിൻ, സ്‌പോർട്‌സ് മാനേജ്‌മെന്റ് മേഖലകളിൽ വളർച്ച കൈവരിക്കാൻ സ്‌പോർട്‌സ് ലീഗിലൂടെ സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-26 15:40:53

ലേഖനം നമ്പർ: 1583

sitelisthead