കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയ, ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദ സഞ്ചാരകേന്ദ്രമാണ് കോവളം. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള 3 ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. വിദേശ വിനോദ സഞ്ചാരികളെപ്പോലെതന്നെ ആഭ്യന്തര സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ബീച്ച്, കടലാക്രമണവും കോവിഡ് പ്രതിസന്ധിയും സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നതിനായി 93 കോടിയുടെ പ്രത്യേക നവീകരണ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേര്‍ന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ടും 2 ഘട്ടമായാണ് ബീച്ചുകളുടെയും അനുബന്ധ പ്രവർത്തികളുടെയും സമഗ്ര വികസന പ്രവൃത്തികള്‍ നടക്കുക.
ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി, സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന്‍ തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതല്‍ വികസനം, തെങ്ങിന്‍ തോട്ടഭൂമി വികസനം എന്നിവയാണ് 2-ാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. വാപ്‌കോസ് (WAPCOS)പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-24 16:17:32
ലേഖനം നമ്പർ: 959