സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായ കനിവ് 108 പദ്ധതി സേവനം ആരംഭിച്ച് 3 വർഷം പിന്നിടുമ്പോൾ അത്യാഹിതങ്ങളിൽപ്പെടുന്നവർക്ക് അടിയന്തിര സഹായവുമായി 5,86,723 ട്രിപ്പുകൾ നടത്തി. ഇതിൽ 3,45,447 ട്രിപ്പുകൾ കോവിഡ് അനുബന്ധ സേവനങ്ങൾക്ക് വേണ്ടിയായിരുന്നു. ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളിൽപ്പെട്ടവർക്ക് വൈദ്യ സഹായം നൽകാൻ 42,862 ട്രിപ്പുകളും 34,813 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകാനും 30,758 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകുവാനും വേണ്ടിയായിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ (84,863) കനിവ് 108 ആംബുലൻസുകൾ ഓടിയത്. ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉൾപ്പടെ 70 പേരുടെ പ്രസവങ്ങൾ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ നടന്നിട്ടുണ്ട്.

പരിചയ സമ്പന്നരായ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും ഉൾപ്പെട്ട ടീമാണ് 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന ആംബുലൻസിലുള്ളത്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി റെസ്‌പോൺസ് സെന്ററിലേക്കാണ് 108 ലേക്ക് വരുന്ന ഓരോ ഫോൺ കോളുകളും എത്തുന്നത്. ഇവിടെ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര്, രോഗിയുടെ വിവരങ്ങൾ, എന്ത് അത്യാഹിതം ആണ് സംഭവിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം ജി.പി.എസിന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ അടുത്തുള്ള കനിവ് 108 ആംബുലൻസ് വിന്യസിക്കുന്നതാണ് രീതി.

ആശുപത്രിയിലെത്തിയ ശേഷമുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കുന്നതിനായി ആംബുലൻസിലെ വിവരങ്ങൾ തത്സമയം പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ സ്ഥാപിച്ചട്ടുള്ള മോണിറ്റർ വഴി അറിയാൻ സാധിയ്ക്കുന്ന പദ്ധതിയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉടൻ തുടക്കമാവും. രോഗി 108 ആംബുലൻസിൽ പ്രവേശിക്കപ്പെട്ടാൽ രോഗിയുടെ വിവരം, അപകട വിവരം, രോഗിയുടെ അവസ്ഥ, ആംബുലൻസ് വരുന്നതിന്റെ വിവരം, ആശുപത്രിയിൽ എത്തുന്ന സമയം എന്നിവയെല്ലാം മോണിറ്ററിൽ തത്സമയം അറിയാൻ സാധിയ്ക്കും. ഇതിലൂടെ ആശുപത്രിയിലുള്ളവർക്ക് അതനുസരിച്ച് ക്രമീകരണം നടത്താനും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും സാധിക്കും. 

കനിവ് 108 ആംബുലൻസിൽ വിളിക്കുന്ന വ്യക്തിയുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞ് വിളിക്കുന്ന ആളിന്റെ ഫോണിലേക്ക് മെസേജ് ലഭ്യമാവുകയും പ്രസ്തുത മെസേജില് ക്ലിക്ക് ചെയ്താൽ കൺട്രോൾ റൂമിന് അപകടം നടന്ന സ്ഥലത്തിന്റെ ശരിയായ വിവരങ്ങൾ ലഭ്യമാകും. ഈ വിവരങ്ങൾ തൊട്ടടുത്തുള്ള ആംബുലൻസിൽ ലഭ്യമാക്കുകയും വഴിതെറ്റാതെ വേഗത്തിൽ സ്ഥലത്തെത്താൻ ആംബുലൻസിന് സാധിയ്ക്കുകയും ചെയ്യും. ആംബുലൻസ് എവിടെയെത്തിയെന്നുള്ള വിവരങ്ങളും മെസ്സേജിലൂടെ ഫോൺ വിളിയ്ക്കുന്ന വ്യക്തിയ്ക്ക് ലഭ്യമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-24 18:17:55

ലേഖനം നമ്പർ: 766

sitelisthead