ചികിത്‌സകൾക്ക് വഴി കണ്ടെത്താനാവാതെ വിഷമിക്കുന്ന സഹകരണ അംഗങ്ങൾക്ക് കൈത്താങ്ങാണ്  സഹകരണവകുപ്പിന്റെ  സഹകരണ അംഗ സമാശ്വാസനിധി. വകുപ്പിന്റെ സഹകരണ അംഗ സമാശ്വാസ നിധിയുടെ സഹായസ്പർശം ലഭിച്ചത് അനേകം ദുരിതബാധിതർക്കാണ്. സഹകരണ സംഘങ്ങളിലെ അംഗ സമാശ്വാസ നിധി 3-ാം ഘട്ടത്തിൽ ഓഗസ്റ്റ് 27 വരെ ലഭിച്ച 10,271 അപേക്ഷകൾ പരിഗണിച്ച് 21.36 കോടി രൂപ അനുവദിച്ചു. കാൻസർ ബാധിതരായ 5,419 പേർക്കും  വൃക്ക രോഗം ബാധിച്ച 1395 പേർക്കും കരൾരോഗം ബാധിച്ച 319 പേർക്കും പരാലിസിസ്, അപകടങ്ങളിൽ പെട്ട് ശയ്യാവലംബരായ 772 പേർക്കും  ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ 2343 പേർക്കുമാണ് അംഗ സമാശ്വാസ പദ്ധതിയിൽ നിന്നും സഹായധനം അനുവദിച്ചത്. 

2021 ജൂൺ 21 ന് 1-ാം ഘട്ടമായി 11,194 അപേക്ഷകൾ പരിഗണിച്ച് 23,94,10,000 രൂപ അനുവദിച്ചു. 2021 നവംബർ 30ന് 2-ാം ഘട്ടത്തിൽ 11,060 അപേക്ഷകൾ പരിഗണിച്ച് 22,93,50,000  രൂപ അനുവദിച്ചു. 3 ഘട്ടങ്ങളിലായി ഇതുവരെ 32,525 അപേക്ഷകളിലായി 68.24 കോടി രൂപ അനുവദിച്ചു. കാൻസർ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ. ഗുരുതര കരൾരോഗം. ഡയാലിസിസ്. പരാലിസിസ് ബാധിച്ച ശയ്യാവലംബരായവർ, ഗുരുതര ഹൃദ്രോഗ ശസ്ത്രക്രിയ ,HIV, അപകടങ്ങളിൽ ശയ്യാവലംബരായവർ, മാതാപിതാക്കൾ മരണപ്പെട്ടു അവർ എടുത്ത  വായ്പക്ക് ബാധ്യതപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവർക്കാണ് സഹകരണ സമാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുക. സമാശ്വാസ പദ്ധതി പ്രകാരം പരമാവധി 50,000 രൂപ സഹായം ലഭിയ്ക്കും. 3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിയ്ക്കാം. സംസ്ഥാന സഹകരണ സംഘങ്ങൾ ബാങ്കുകൾ എന്നിവ അതാത് സാമ്പത്തികവർഷത്തെ അറ്റാദായത്തിൽ 10 ശതമാനത്തിൽ  അധികരിക്കാത്ത തുകയോ പരമാവധി ഒരു ലക്ഷം രൂപയോ ആണ്  സമാശ്വാസം നിധിയിലേക്കുള്ള വിഹിതമായി നൽകുന്നത്.
 


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-23 18:00:45

ലേഖനം നമ്പർ: 765

sitelisthead